Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോഡ് ഷെഡിംഗ് ഫുട്ബോൾ ആരാധകർ അടക്കമുള്ളവർക്ക് വിഷമം ഉണ്ടാക്കുന്നെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയല്ല. ഉഷ്ണതരംഗവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വാങ്ങിയ വകയിൽ നൽകാനുള്ള ബാധ്യതയും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. രാജ്യത്തുടനീളം മഴ കുറവായത് ജലവൈദ്യുത പദ്ധതികളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുന്നുണ്ട്. എന്നാൽ വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാൻ പരിശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനനന്തപുരം: ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും. നിലവിൽ കെപിസിസി സെക്രട്ടറിയാണ് ചന്ദ്രൻ തില്ലങ്കേരി. ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടി ആയിരുന്നു ചന്ദ്രൻ തില്ലങ്കേരി.
ബന്ധുനിയമന വിവാദം ഉയർന്നതിനെ തുടർന്ന് സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം.
ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വ്യക്തമായ മറുപടി നൽകാതെ മന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: സ്വന്തം കുടുംബാംഗം ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ യുഡിഎഫ് മന്ത്രി സണ്ണി ജോസഫാണ് യഥാർത്ഥത്തിൽ രാജിവെക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൂന്നാഴ്ചത്തെ ഭരണം കൊണ്ട് വാഗ്ദാന ലംഘനങ്ങളും ജനവിരുദ്ധ നിലപാടുകളുമാണ് യുഡിഎഫ് സ്വീകരിച്ചത്.
ബന്ധുനിയമനങ്ങളടക്കം നടത്തി വിവാദമായതോടെ ഗത്യന്തരമില്ലാതെയാണ് അളിയനെ രാജിവെപ്പിച്ചത്. യഥാർത്ഥത്തിൽ രാജിവെക്കേണ്ടത് മന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അളിയൻ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ നിയമപ്രശ്നങ്ങളില്ലെന്നും വിവാദം ഒഴിവാക്കാനാണ് രാജിയെന്നുമാണ് മന്ത്രി സണ്ണി ജോസഫിന്റെ വിശദീകരണം.
Kerala
കണ്ണൂർ: വിവാദങ്ങളൊഴിവാക്കാനാണ് ബെന്നി തോമസ് രാജിവച്ചതെന്ന് മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ബെന്നി തോമസ് രാജിവച്ചതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ബെന്നി തോമസിന്റെ നിയമനത്തിൽ നിയമ പ്രശ്നമില്ല. സ്വന്തം തീരുമാനപ്രകാരമാണ് ബെന്നി തോമസ് രാജിവച്ചത്. ബെന്നി തോമസിനെപോലെ ഒരാളെ തനിക്ക് വകുപ്പിൽ ആവശ്യമായിരുന്നുവെന്ന് പറഞ്ഞ സണ്ണി ജോസഫ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ രാജി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുമില്ല.
Kerala
തിരുവനന്തപുരം: ബന്ധുനിയമനത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ബന്ധുവെന്ന നിലയിലല്ല അദ്ദേഹത്തിന്റെ നിയമനമെന്നും വൈദ്യുതി മന്ത്രി എന്നനിലയിലുള്ള തന്റെ പ്രവർത്തനം കുറ്റമറ്റതാകാൻ സഹായിക്കുന്ന രാഷ്ട്രീയവിശ്വാസ്യതയുള്ള ഒരാളായതുകൊണ്ടാണ് ബെന്നി തോമസിനെ നിയമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് തന്റെ അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച നടപടിയിൽ കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
കരുതലോടുകൂടി വേണമായിരുന്നു ഇക്കാര്യത്തിൽ നീങ്ങേണ്ടിയിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് വലിയ വിമർശനത്തിനും വിവാദത്തിനും ഇടയാക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും ഭാരവാഹി യോഗത്തിൽ പേരെടുത്തു പറയാതെ കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ വിമർശിച്ചു.
തന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവർത്തിച്ച നല്ല സ്വഭാവശുദ്ധിയുള്ള, രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റിക്കാർഡുള്ള, വിവാദങ്ങൾക്കൊന്നും വഴികൊടുക്കാത്ത കഴിവും ബുദ്ധിയുമുള്ള, തനിക്കുകൂടി സ്വീകാര്യനായ ആളെയാണു പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
പേഴ്സണൽ സ്റ്റാഫിൽ ആരെ നിയമിക്കണമെന്നു മന്ത്രിയാണ് തീരുമാനിക്കുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പ്രത്യേക യോഗ്യതാ മാനദണ്ഡമോ അയോഗ്യതാ മാനദണ്ഡമോ നിയമപരമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.
പകുതിയിൽ കൂടുതൽ പേർ സർക്കാരിൽനിന്നു ഡെപ്യൂട്ടേഷനിലായിരിക്കണമെന്ന നിബന്ധനയാണുള്ളത്. അപേക്ഷ ക്ഷണിച്ച് ടെസ്റ്റും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നടത്തുന്ന നിയമനമല്ലിത്. അതത് മന്ത്രിമാരുടെ ഓഫീസ് പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന വ്യക്തിയെയാണ് സ്റ്റാഫായി നിയമിക്കുന്നത്.
ഇതേപ്പറ്റി നിയമസഭയിൽ ആരും ചർച്ച ചെയ്തില്ല. കെപിസിസിയിൽ ഒരു വിമർശനവും നടക്കാത്ത വിഷയത്തിൽ വിമർശനമെന്ന് ചില മാധ്യമങ്ങൾ വാർത്ത കൊടുത്തു. നിയമനകാര്യത്തിൽ പ്രതിപക്ഷനേതാവ് ഒന്നും പറഞ്ഞിട്ടില്ല.
ഇ.പി. ജയരാജന്റെയും കെ.ടി. ജലീലിന്റെയും ബന്ധുനിയമനം ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മെറിറ്റ് മാനദണ്ഡങ്ങൾ മറികടന്നുള്ള നിയമനമായതിനാലാണ് അതു തെറ്റായത്. അവർ മന്ത്രിമാരായിരിക്കുന്ന വകുപ്പുകൾക്കു കീഴിലുള്ള കോർപറേഷനുകളിലായിരുന്നു അത്തരം നിയമനം നടന്നത്. അതുകൊണ്ടാണ് അതു വിമർശിക്കപ്പെട്ടത്.
പി.കെ. ശ്രീമതിയുടെ ബന്ധുനിയമനം രാഷ്ട്രീയയോഗ്യത നോക്കാതെയുള്ളതായിരുന്നു. അവരുടെ പാർട്ടിക്കാർ തന്നെയാണ് അതു പിൻവലിച്ചതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയുടെ നടപടിക്കെതിരേയും വിമർശനമുയർന്നു. ഇത്തരക്കാരെ കാണാൻ പോയശേഷം തിരിച്ച് ഡിസിസിയെക്കൂടി ഇക്കാര്യം അറിയിച്ചാൽ നല്ലതായിരുന്നുവെന്ന് മന്ത്രിയുടെ പേരെടുത്തു പറയാതെ ചിലർ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും മന്ത്രി പ്രതികരിച്ചു.
കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ തന്റെ ചീഫ് ഏജന്റായി പ്രവർത്തിച്ച ആളാണ് ബെന്നി തോമസ്. ഡിസിസി പ്രസിഡന്റ് ശിപാർശ ചെയ്തതിന്റ അടിസ്ഥാനത്തിൽകൂടിയാണ് അദ്ദേഹത്തിന്റെ നിയമനമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് മെമ്പറായടക്കം പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിട്ടുള്ളയാളാണ് ബെന്നി. മാതൃകാ പൊതുപ്രവർത്തനായ ബെന്നിയുടെ നിയമനത്തിൽ നിയമപരമായ തടസങ്ങളില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ സണ്ണി ജോസഫിനെ പിന്തുണച്ച് മന്ത്രി കെ.മുരളീധരൻ. നിലവിലെ വിവാദത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തി സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്ന് മന്ത്രി പ്രതികരിച്ചു.
വ്യക്തമായ പ്രവർത്തന പാരമ്പര്യമുള്ള ഒരാളാണ് സണ്ണി ജോസഫിനൊപ്പം ഉള്ളത്. സണ്ണിയുടെ ബന്ധുവെങ്കിലും ബെന്നി തോമസ് രാഷ്ട്രീയ പാരമ്പര്യമുള്ളയാളാണെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ പിണറായി വിജയൻ മന്ത്രിസഭയിൽ മുഹമ്മദ് റിയാസ് മന്ത്രിയായപ്പോൾ അമ്മായിയപ്പന്റെ കാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് തങ്ങൾ പറഞ്ഞില്ലല്ലോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരേ നിയമസഭയിൽ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷം. എന്നാല്‍, വിഷയത്തിൽ മന്ത്രി മറുപടി പറഞ്ഞില്ല.
മന്ത്രിയുടെ സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ഉളിക്കൽ മേഖലയിലെ സജീവ കോൺഗ്രസ് പാർട്ടി പ്രവർത്തകനും ജനകീയ നേതാവുമാണ് ബെന്നി തോമസ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, 10 വർഷം ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു. നിലവിൽ കണ്ണൂർ ഡിസിസി സെക്രട്ടറിയുമാണ് അദ്ദേഹം.
ബെന്നി തോമസിന്റെ നിയമനം ബന്ധുനിയമനമല്ല രാഷ്ട്രീയ നിയമനം മാത്രമാണെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: നിലവിലുള്ള അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേർന്നതോടെ ഒഴിവുവരുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിരവധി പേരുകൾ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും എംപി കൂടിയായ കൊടിക്കുന്നിൽ സുരേഷിനാണ് കൂടുതൽ സാധ്യത എന്നറിയുന്നു .
ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധി ,സോണിയ ഗാന്ധി ,എ ഐസിസി മറ്റ് നേതാക്കൾ എന്നിവരുമായി ഇത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. കെ.സി. വേണുഗോപാലുമായുള്ള ധാരണ ആയി കഴിഞ്ഞാൽ അടുത്ത കെപിസിസി യോഗത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും .
ബെന്നി ബഹനാൻ , ജോസഫ് വാഴക്കൻ ,കെ.സി. ജോസഫ് ,ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സുരേഷിനെ കൂടാതെ പരിഗണിക്കുന്നത്. എന്നാൽ സീനിയോറിറ്റിയിലും സാമുദായിക സമവാക്യത്തിലും ഇപ്പോൾ കൊടിക്കുന്നിലാണ് മുഖ്യപരിഗണന.
ഭരണസംവിധാനത്തിൽ ഒന്നോ രണ്ടോ പ്രമുഖ വിഭാഗങ്ങൾക്ക് സ്വാധീനം കൂടുമ്പോൾ ഇതര വിഭാഗങ്ങളെ പരിഗണിക്കുക എന്ന കോൺഗ്രസ് നിലപാടാണ് കൊടിക്കുന്നിലിന് ഗുണകരമാകുന്നത്. സണ്ണി ജോസഫിനെ കൂടാതെ വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ ,പി സി വിഷ്ണുനാഥ് എന്നിവരും മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജനീഷും മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട് .
എട്ടു തവണ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടുക്കുന്നതിൽ സുരേഷ് എഐസിസി സെക്രട്ടറി, വർക്കിംഗ് കമ്മിറ്റിയിലെ ക്ഷണിതാവ്, കേന്ദ്ര മന്ത്രി ,ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആകണമെന്ന ആഗ്രഹം പലതവണ പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുള്ള ആളാണ് സുരേഷ് . ഈ സ്ഥാനത്തെത്തു കയാണെങ്കിൽ കെപിസിസി പ്രസിഡന്റ് ആകുന്ന ആദ്യ ദളിത് വിഭാഗക്കാരനായിരിക്കും അദ്ദേഹം.
Kerala
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയിൽ ലിറ്ററിനു മൂന്നു രൂപ വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പശ്ചിമേഷ്യൻ സംഘർഷം ചൂണ്ടിക്കാട്ടിയാണ് വില വർധിപ്പിച്ചതെങ്കിലും രാജ്യത്തെ എണ്ണക്കന്പനികളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നുനിന്ന കാലഘട്ടത്തിൽ സബ്സിഡി ഏർപ്പെടുത്തി ജനങ്ങൾക്ക് ആശ്വാസം നൽകിയ യുപിഎ സർക്കാരിന്റെ മാതൃക തെരഞ്ഞെടുക്കാതെയാണ് അമിത നിരക്ക് ജനങ്ങൾക്കുമേൽ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്.
ഇന്ധനവില വർധന ചരക്കു ഗതാഗത ചെലവുകളെ ബാധിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ സാന്പത്തിക ബാധ്യതകൾക്കു വഴിവയ്ക്കും.
നേരത്തേ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 993 രൂപ വില വർധിപ്പിച്ചത് ഹോട്ടലുകളുടെ പ്രവർത്തനത്തെതന്നെ ഗുരുതരമായി ബാധിച്ചിരുന്നു.
ഇന്ധന വിലവർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചർച്ചകൾ പൂർത്തിയായെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
എപ്പോഴാണ് പ്രഖ്യാപനം ഉണ്ടാവുകയെന്ന് കൃത്യമായി പറയാനാകില്ല. സോണിയ ഗാന്ധി ആശുപത്രിയിലായിരുന്നതിനാൽ ചെറിയ താമസമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരള മുഖ്യമന്ത്രി ആരെന്ന് അറിയാൻ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല കാമ്പുകൾ ആകാംക്ഷയിലാണ്. ചൊവ്വാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച നേതാക്കളിൽ ഭൂരിഭാഗവും കെ.സി.വേണുഗോപാലിനെയാണ് പിന്തുണച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതിനാൽ, കെസിക്ക് തന്നെയാണ് മുഖ്യമന്ത്രി പദത്തിൽ മുൻതൂക്കമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവിനെ നിശ്ചയിക്കുന്നത് ഇത്രയും നീണ്ടത് യുഡിഎഫിന്റെ വിജയത്തിളക്കം കുറച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ഇത് യുഡിഎഫിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ വൈകാതെ വെള്ളപ്പുക വരുമെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംഎല്‍എമാരുടെ നമ്പര്‍ ഏറെ പ്രധാനമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ മറ്റ് ഘടകങ്ങളെക്കാള്‍ പ്രധാനം എംഎല്‍എമാരുടെ പിന്തുണ ആണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
നേതാക്കള്‍ കൊമ്പുകോര്‍ക്കുന്നതില്‍ വിഷമമുണ്ടെന്നും അമിതാവേശം പാടില്ലെന്നുംഅദ്ദേഹം പറഞ്ഞു. മൂന്ന് നേതാക്കളും സമന്വയത്തില്‍ എത്തണം. പ്രവര്‍ത്തകരുടെ പ്രകടനവും ഫ്ളക്സ് സ്ഥാപിക്കലും നേതാക്കള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിരീക്ഷകരുടെ അടുത്ത് താന്‍ ആരുടെയും പക്ഷം പിടിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എഐസിസി നിരീക്ഷകരുടെ കൈയിലുണ്ടായിരുന്ന രേഖകളെന്ന പേരില്‍ പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി. മുഖ്യമന്ത്രി ആരെന്നതില്‍ നേതൃത്വത്തിന്റെ തീരുമാനം പക്വതയുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വൻ വിജയത്തിനു പിന്നാലെ സംസ്ഥാന കോൺഗ്രസിൽ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാൽ അദ്ദേഹം ഉടൻ സ്ഥാനം ഒഴിയും.
പകരം ബെന്നി ബെഹന്നാന് കെപിസിസി അധ്യക്ഷനാകുമെന്ന് റിപ്പോർട്ടുകളുണ്ട്. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഞ്ച് ഡിസിസി പ്രസിഡന്റുമാർ നിയമസഭയിലേക്ക് ജയിച്ചതിനാൽ ഡിസിസി തലത്തിലും അഴിച്ചു പണിയുണ്ടാകും.
എൻ.ശക്തൻ (നെയ്യാറ്റിൻകര), നാട്ടകം സുരേഷ് (ഏറ്റുമാനൂർ), മുഹമ്മദ് ഷിയാസ് (കൊച്ചി), വി.എസ്. ജോയ് (മലപ്പുറം), കെ. പ്രവീൺകുമാർ (കൊയിലാണ്ടി) എന്നിവരാണ് നിയമസഭയിലേക്ക് ജയിച്ച ഡിസിസി പ്രസിഡന്റുമാർ.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് ജനം വിധിയെഴുതിയതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഭരണവിരുദ്ധ വികാരം തന്നെയാണ് യുഡിഎഫ് തരംഗത്തിന് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിജയം കണ്ണൂരിലാണ്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന് വിജയിച്ചത് യുഡിഎഫിന്റെ വിജയത്തിന്റെ വലിപ്പം വ്യക്തമാക്കുന്നതാണെന്നും പയ്യന്നൂരില്‍ മെറിറ്റ് മറന്ന് സിപിഐഎം പ്രതിക്കൊപ്പം നില്ക്കുന്ന സ്ഥിതിയാണ് ഉണ്ടായത് എന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പ്രതീക്ഷിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകില്ല. മുഖ്യമന്ത്രി ആരാകും എന്നതില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് ആക്കാതിരിക്കുന്നതാണ് എല്‍ഡിഎഫിന് നല്ലതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
Kerala
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ പ്രചരിച്ച വ്യാജ കത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപിയുടെ മരുമകൻ അജിത് കുമാറിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കത്ത് പ്രചരിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസിന്റെ നടപടി. സുധാകരന്റെ സഹോദരിയുടെ മകനാണ് അജിത് കുമാർ.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ കെ. സുധാകരനെ മത്സരിപ്പിക്കരുതെന്നും പകരം ടി.ഒ. മോഹനനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്ക് സണ്ണി ജോസഫ് എഴുതിയ കത്തെന്ന വിധത്തിലായിരുന്നു പ്രചാരണം. കെപിസിസി പ്രസിഡന്റിന്റെ ലെറ്റർ ഹെഡിലെഴുതിയ രീതിയിലാണ് വ്യാജ കത്ത് തയാറാക്കിയത്.
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ ശാഠ്യം പിടിച്ചത് സ്ഥാനാർഥി നിർണയ ഘട്ടത്തിൽ കോൺഗ്രസിൽ വലിയ പ്രതിസന്ധിയും വിവാദവുമായിരുന്നു. ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് മുൻ മേയർ ടി.ഒ. മോഹനനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ കത്ത് പ്രചരിച്ചത്.
സുധാകരന്റെ സ്ഥാനാർഥിത്വം ഇല്ലാതാക്കിയത് സണ്ണി ജോസഫ് ആണെന്ന വികാരം ഉയർത്തിവിടുകയായിരുന്നു ലക്ഷ്യമെന്നു പോലീസ് പറയുന്നു. താൻ അങ്ങനെ കത്തെഴുതിയിട്ടില്ലെന്നു വ്യക്തമാക്കിയ സണ്ണി ജോസഫ് പോലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിൽ കത്ത് പ്രചരിപ്പിച്ച കെ.ജെ. ജോസഫ്, അബ്ദുൽ ഖാദർ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അജിത് കുമാറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ കണ്ട കത്ത് വ്യക്തികൾക്കു ഫോർവേഡ് ചെയ്തുവെന്നതിനപ്പുറം തനിക്ക് കത്തുമായി ബന്ധമില്ലെന്നാണ് അജിത് കുമാർ പോലീസിനോടു പറഞ്ഞത്. കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് അറിയില്ലായിരുന്നുവെന്നും അജിത് പോലീസിനോട് പറഞ്ഞതായാണു വിവരം.
Kerala
കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി പറയുമ്പോഴും ജനങ്ങള്‍ക്ക് അനുഭവം ഉണ്ടെന്നും സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർക്കട്ട് യാഥാർഥ്യമാണ്. അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ പൊളിഞ്ഞു. പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്നമെന്നും സണ്ണി ജോസഫ് ചോദിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചയിൽ മുതിര്‍ന്ന നേതാവ് വി.എം.സുധീരനും പ്രതികരിച്ചു. ജനങ്ങൾ പൊതുവായ തീരുമാനത്തിൽ എത്തിയിട്ടുണ്ടെന്നും കോൺഗ്രസിന് എല്ലാവരുടെയും വോട്ടുകൾ കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും സുധീരൻ പറഞ്ഞു.
Kerala
ഇരിട്ടി (കണ്ണൂർ): പരാജയഭീതി മൂലം സിപിഎം സംസ്ഥാനത്ത് വ്യാപകമായി അക്രമവും കള്ളവോട്ടും നടത്തിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൈയൂക്കിന്റെ ബലത്തിൽ സിപിഎം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചപ്പോൾ, ബിജെപിയാകട്ടെ നോട്ട് നല്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പല ഭാഗത്തും സ്ഥാനാർഥിളെപ്പോലും പോളിംഗ്സ്റ്റേഷൻ സന്ദർശിക്കാൻ അനുവദിച്ചില്ല. ഇതുകൊണ്ടൊന്നും ജനവികാരത്തെ മാറ്റാൻ കഴിയില്ല. അക്രമങ്ങളോടു പോലീസ് പൂർണമായും നിഷ്ക്രിയ സമീപനമാണു സ്വീകരിച്ചത്. നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാര ത്തിൽ തിരിച്ചുവരും. പേരാവൂരിൽ തനിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കും.
കെ. സുധാകരനെതിരേ കത്തെഴുതിയെന്നു പറയുന്നതു വ്യാജമാണ്. ഇതിനെതിരേ ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്. കത്തിനു പിന്നിൽ താനെന്നു തെളിയിക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കും. ആരോപണം ഉന്നയിക്കുന്നവരെ അതു തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫലം വന്നാൽ ആരും വനവാസത്തിനു പോകേണ്ടിവരില്ലെന്നും പിണറായി പ്രതിപക്ഷ നേതാവായി മാറുമെന്നും സണ്ണി പറഞ്ഞു.
വയനാട് ഫണ്ടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് കണക്കുകൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പൊളിഞ്ഞത് തങ്ങൾക്കു ഗുണകരമായെന്നും സർക്കാരിന്റെ എല്ലാ പൊള്ളത്തരങ്ങളും തുറന്നു കാണിക്കാൻ യുഡിഎഫിനായെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും വീണ്ടും വയനാട് വീട് നിർമാണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനു പ്രകോപിതനായ സണ്ണി ജോസഫ് ഗൃഹപ്രവേശത്തിന് എല്ലാവരെയും വിളിക്കാമെന്ന് മറുപടി പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഫുൾ കോണ്‍ഫിഡൻസിലാണെന്നും കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടെന്നും വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.
യുഡിഎഫ് 100 ലധികം സീറ്റുകൾ നേടും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ അനുകൂല തരംഗം ആവർത്തിക്കും. പേരാവൂരില്‍ താൻ മൂന്ന് പ്രാവശ്യം ജയിച്ചു. നാലാമതും ജയിക്കും. സർവേകളിൽ താൻ തോൽക്കുമെന്ന് കണ്ടു. ജനങ്ങളുടെ സർവേ തനിക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നികേഷ് കുമാറിനെതിരെ കേസ് കൊടുക്കും. നികേഷ് കാടടച്ചു വെടിവെയ്ക്കുകയാണ്. പാലക്കാട്ട് ബിജെപി പണം ഒഴുക്കുകയാണ്. ബിജെപി പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിലെ മലയോര കർഷകരെ കുടിയിറക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള പദ്ധതിയായി വിവാദമായപ്പോൾ ആ ഭാഗം ഒഴിവാക്കി കർഷകരെ കബളിപ്പിക്കാനുള്ള ശ്രമമാണു നടത്തിയതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. ജനരോഷം ഭയന്നാണു പ്രകടനപത്രിക തിരുത്താൻ എൽഡിഎഫ് തയാറായത്.
വനാതിർത്തികളിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകന്റെ നെഞ്ചിൽ ആണിയടിക്കുന്ന നിർദേശങ്ങളാണു പ്രകടനപത്രികയിലുടനീളം ഉണ്ടായിരുന്നത്. ഗാഡ്ഗിലും കസ്തൂരിരംഗനും തള്ളിക്കളഞ്ഞ മലയോര ജനതയുടെ മേൽ പരിസ്ഥിതി ദുർബല ചെരിവുകൾ എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് എൽഡിഎഫിന്റെ ശ്രമം.
ടൈഗർ റിസർവുകളിൽ മാത്രം നിലവിലുള്ള കോർ സോൺ, ബഫർ സോൺ നിബന്ധനകൾ കേരളത്തിലെ എല്ലാ വനമേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന ആദ്യ പ്രഖ്യാപനം ജനദ്രോഹപരമാണ്. ഇത് വനാതിർത്തിയിലെ സാധാരണക്കാരുടെയും ആദിവാസികളുടെയും ജീവിതം നരകതുല്യമാക്കും.
വൻകിട വിദേശ ഏജൻസികളിൽനിന്നു കാർബൺ ഫണ്ട് കൈക്കലാക്കാൻ കർഷകന്റെ ഭൂമി വനമാക്കി മാറ്റാനുള്ള നീക്കമായിരുന്നോ നടത്തിയതെന്ന് ഇടതുപക്ഷം വ്യക്തമാക്കണം. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശം കവർന്നെടുക്കുന്ന ഇത്തരം ചതിക്കുഴികളെ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
എൽഡിഎഫ് ഭരണം കേരളത്തെ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി മാറ്റിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. കര്‍ഷകരുടെ രക്തക്കറ പുരണ്ട സര്‍ക്കാരാണിത്.
വൈക്കത്ത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച ചെല്ലപ്പന് അതില്‍ ഒടുവിലത്തേതാണെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് ഇരയായതിനെത്തുടര്‍ന്നാണ് ചെല്ലപ്പന് ആത്മഹത്യ ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫിൽനിന്നു നടപടി ഉണ്ടായപ്പോള്‍ ചെല്ലപ്പന് കൃഷിമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും സമീപിച്ചിരുന്നെങ്കിലും നീതി ലഭിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടമായ കര്‍ഷക വിരുദ്ധ നയങ്ങളാണ് ചെല്ലപ്പന്റെ ജീവനെടുത്തത്.
മണ്ണില്‍ പണിയെടുത്ത കര്‍ഷകന്റെ ആത്മാഭിമാനത്തെയാണ് പിണറായി ഭരണകൂടം ചവിട്ടിമെതിച്ചത്. ചെല്ലപ്പന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കേരളീയ ജനത മാപ്പുനല്‍കില്ല. ഈ സര്‍ക്കാരിനെതിരായ കര്‍ഷക രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്നും വ്യാജവാർത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തുനൽകി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം.
ഈ വ്യാജവാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടർമാരുടെ മനസിൽ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തെ താൻ എതിർത്തുവെന്ന തരത്തിൽ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് ഇത്തരമൊരു വ്യാജ കത്തിന്റെ ലക്ഷ്യം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഒരു കത്തും താൻ തയാറാക്കുകയോ എഐസിസി അധ്യക്ഷന്‍ നൽകുകയോ ചെയ്തിട്ടില്ല. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജ കത്ത് തയാറാക്കിയിരിക്കുന്നതെന്നും പരാതിയിൽ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമ പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് തന്റെ പേരിൽ ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ഇരിട്ടി: വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ്പെട്ടിയിലെ വലിയ ദ്വാരത്തിൽ അടിമുടി ദുരൂഹതയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പേരാവൂർ നിയോജകമണ്ഡലത്തിൽ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലുപ്പം മാധ്യമപ്രവർത്തകർക്ക് മുന്നിൽ അദ്ദേഹം പ്രദർശിപ്പിച്ചു. വിരലുകൾ കടക്കാൻ പറ്റുന്ന വലുപ്പത്തിലുള്ള ദ്വാരം ബാലറ്റ്പെട്ടിക്ക് എന്തിനാണെന്ന് സണ്ണി ജോസഫ് ചോദിച്ചു.
ഒരുചെറിയ ബാലറ്റ് പേപ്പർ പെട്ടിക്കുള്ളിലേക്കു നിക്ഷേപിക്കാൻ ദ്വാരത്തിന് ഇത്ര വലുപ്പം വേണോ. ഒരു സുരക്ഷിതത്വവും ഇല്ല. ബാലറ്റ് പെട്ടി കുത്തനെ പിടിച്ചാൽ പെട്ടിക്കുള്ളിലെ ബാലറ്റ് പുറത്തേക്ക് വീഴും. ഈർക്കിലിയോ ചെറിയ കമ്പി കഷണമോ ഉപയോഗിച്ച് ദ്വാരത്തിലൂടെ ബാലറ്റ് എളുപ്പത്തിൽ പുറത്തെടുക്കാൻ പറ്റും.
അമ്പലങ്ങളിലും പള്ളികളിലും നേർച്ചപ്പെട്ടിക്ക് ഉണ്ടാക്കിയ ദ്വാരം മാത്രമേ ഇതിനും ആവശ്യമുള്ളൂ. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഇതിന്റെ യാഥാർഥ്യം മനസിലാക്കി പ്രവർത്തിക്കുമെന്ന ധാരണയിൽ ചിത്രസഹിതം കളക്ടറുമായി സംസാരിച്ചു. പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്നതിനുപകരം തട്ടിക്കയറുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
നിങ്ങൾ പത്രക്കാരോട് പറഞ്ഞോളു, അല്ലെങ്കിൽ മുകളിൽ പറഞ്ഞോളു എന്ന സമീപനമാണ് ഉണ്ടായത്. അദ്ദേഹം ഭരണകക്ഷിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. ഇതിനെ ചോദ്യംചെയ്യുകതന്നെ ചെയ്യും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തുന്ന മനഃപൂർവവും ബോധപൂർവുമായ ശ്രമമാണോയെന്ന് സംശയിക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്തേണ്ടത് സർക്കാരല്ല, ഇലക്ഷൻ കമ്മീഷനാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം
കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോ ഉടപെടണം. തെരഞ്ഞെടുപ്പ് ഏകപക്ഷീയമാക്കാൻ ഭരണകക്ഷിയായ സിപിഎമ്മിന് ഒത്താശ ചെയ്യുന്ന സമീപനമാണ് ജില്ലാ ഭരണാധികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചെയ്യുന്നത്.
പേരാവൂർ നിയോജകമണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ബാലറ്റ് ഇതുവരെ കിട്ടിയിട്ടില്ല. ഇത് എന്ന് കിട്ടുമെന്നതിൽ ഉത്തരവുമില്ല. മറ്റ് നിയോജകമണ്ഡലങ്ങളിലെല്ലാം ബാലറ്റ് കിട്ടിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
ഇരിട്ടി: വയനാട് ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ കോൺഗ്രസിന് ലഭിച്ച ഫണ്ടിന്റെ കണക്കുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഫണ്ട് സമാഹരണത്തിലൂടെ കെപിസിസിക്ക് ലഭിച്ചത് 5,38,21,632 രൂപയാണെന്ന് സണ്ണി ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ ഭവന നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം ലഭിച്ചത്.
വയനാട്ടിൽ വീട് നിർമിക്കുന്നതിന് ഭൂമി കിട്ടുന്നതിന് വലിയ കാലതാമസമുണ്ടായി. തോട്ടം ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകേണ്ടതായിരുന്നു. എന്നാൽ, സർക്കാർ അതിന് തയാറാകാതിരുന്നപ്പോൾ സ്വകാര്യ വ്യക്തികളിൽനിന്നാണ് ഭൂമി വാങ്ങിയത്.
രണ്ട് ഘട്ടങ്ങളിലായി അഞ്ചേക്കർ നാല്പത്തിരണ്ടര സെന്റ് കോൺഗ്രസ് പണം നൽകി വാങ്ങി. ആദ്യഘട്ടത്തിൽ മൂന്നേക്കർ ഇരുപത്തിനാലര സെന്റിന് 3,68,36,388 രൂപയും രണ്ടാംഘട്ടത്തിൽ രണ്ടേക്കർ പതിനെട്ടര സെന്റ് വാങ്ങുന്നതിന് 2,50, 30, 272 രൂപയും കെപിസിസി നൽകി.
യൂത്ത് കോൺഗ്രസ് നടത്തിയ ഫണ്ട് സമാഹരണത്തിൽ ലഭിച്ച 1.05 കോടി കെപിസിസിക്ക് കൈമാറിയിരുന്നു. ഈ രണ്ട് തുകയും തികയാതെ വന്നപ്പോൾ കെപിസിസിയുടെ തനത് ഫണ്ടിൽനിന്ന് 97,51,212 രൂപയും വിനിയോഗിച്ചു.
കണ്ടെത്തിയ ഭൂമിയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ 73,90,958 രൂപ കൂടി വേണം. ഭൂമിയെല്ലാം ലഭ്യമായാൽ കെപിസിസി പ്രഖ്യാപിച്ച വീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് എഐസിസിയുടെയും കെപിസിസിയുടെയും പങ്കാളിത്തത്തോടെ നിർമിച്ച് നൽകും.
വസ്തുതകൾ ഇതായിരിക്കെ മുഖ്യമന്ത്രി ഉൾപ്പെടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പാർട്ടി ഫണ്ടും രക്തസാക്ഷി ഫണ്ടും കട്ടവരെയും അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചവരെയും സംരക്ഷിക്കുന്ന സിപിഎമ്മും അതിന്റെ മുഖ്യന്ത്രിയും വിലകുറഞ്ഞ ആരോപണങ്ങളാണ് കോൺഗ്രസിനെതിരേ നടത്തുന്നത്.
ദുരന്ത സമയത്ത് സർക്കാരിനൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് കോൺഗ്രസുകാർ. കോൺഗ്രസ് ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സ്ഥലം എംഎൽഎയും നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാം. എന്നിട്ടും ദുരിത ബാധിതർക്ക് വാങ്ങിയ ഭൂമിയെ സമരഭൂമിയാക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്.
വയനാട് ദുരിത ബാധിതർക്കുള്ള ഭവനനിർമാണത്തിന്റേതുൾപ്പെടെ എല്ലാ കാര്യങ്ങളും തുറന്ന സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ടും അത് ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കാതെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകുന്നത്.
കണ്ണൂരിൽ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കാൻ കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇടപെടണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഓഫീസർ ഭരണക്ഷിയുടെ ഏജന്റായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Kerala
കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭവന നിർമാണത്തിനായി ആകെ 5.38 കോടി രൂപ പിരിച്ചത്. ആദ്യ സ്ഥലം വാങ്ങാനായി 3. 68 കോടി രൂപയും രണ്ടാമത്തെ സ്ഥലത്തിനായി 2.50 കോടി രൂപയും ചെലവായെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97 ലക്ഷം അധികമായി ചെലവാക്കി. 73 ലക്ഷം കൂടി രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകൾക്ക് ആവശ്യമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം പിരിച്ചു കെപിസിസിക്ക് നൽകി. ആപ്പ് നിർമിക്കാൻ 9.30 ലക്ഷം ചെലവായി. തങ്ങൾ വാങ്ങിയ സ്ഥലത്താണ് ഡിവൈഎഫ്ഐ സമരം നടത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
വീട് വയ്ക്കാൻ ഐസിസിയുടെയും കെപിസിസിയുടെയും ഫണ്ട് ഉപയോഗിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വാഗ്ദാനം ചെയ്ത വീടുകൾ നിർമിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
കണ്ണൂർ: യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഇപ്പോൾ പ്രവചിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാൽ ഹൈക്കമാൻഡ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഉചിതമായ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന കെ. സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ ഇത്തവണ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് അവകാശപ്പെട്ടു. തളിപ്പറമ്പ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഭരണപക്ഷത്ത് നിലനിൽക്കുന്ന അസംതൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അത് യുഡിഎഫിന് അനുകൂലമാകുമെന്നുമാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എൽഡിഎഫിന്റെ പല സ്ഥാനാർഥി നിർണയങ്ങളിലും അണികൾക്കിടയിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Kerala
കണ്ണൂർ: കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിൽ മുഴുവൻ പ്രചാരണത്തിന് ഇറങ്ങേണ്ട തിരക്കിനടയിലും കണ്ണൂരിൽ മാധ്യമ പ്രവർത്തകരെ കണ്ട സണ്ണി ജോസഫിനും പറയാനുണ്ടായിരുന്നത് സിപിഎം- ബിജെപി ഡീലിനെക്കുറിച്ചായിരുന്നു.
രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി ആവർത്തിച്ച് ആരോപണം ഉന്നയിക്കുന്നത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കണ്ണൂർ ഡിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി കൂടിയായ സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ അടിസ്ഥാനരഹിതമായി കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരേയോ പ്രധാനമന്ത്രിക്കെതിരെയോ ഒന്നും പറയുന്നില്ല. കേരളത്തിനു പുറത്ത് രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ച് സിപിഎം വോട്ട് പിടിക്കുമ്പോഴാണ് പിണറായി രാഹുലിനെ കടന്നാക്രമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനും കോൺഗ്രസിനെ മാത്രമാണ് വിമർശിക്കുന്നത്. പിണറായിക്കെതിരേ ഒന്നും പറയുന്നില്ല. പാലക്കാട്, കോന്നി ഉൾപ്പെടെ നിരവധി നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും ഈ ഡീൽ വ്യക്തമാണ്.
എസ്എൻസി ലാവ്ലിൻ, സ്വർണക്കൊള്ള തുടങ്ങിയ കേസുകൾ ആവിയായതും പിണറായിയുടെ മക്കൾക്കെതിരേയുള്ള പരാതികൾ മരവിപ്പിച്ചതും സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് ആവർത്തിച്ചു.
?പാലക്കാട്ട് സിപിഎം- ബിജെപി ഡീൽ ആരോപിക്കുന്ന താങ്കൾ അവിടെ രാഷ്ട്രീരംഗത്തുള്ള ഒരാളെ മത്സരിപ്പിക്കാത്തത് ഡീലിന്റെ ഭാഗമാണെന്ന് തിരിച്ചൊരു ആരോപണം ഉണ്ടായാൽ എന്തായിരിക്കും പ്രതികരണം?
=പാലക്കാടുള്ളത് യുഡിഎഫിന്റെ അതിശക്തനായ സ്ഥാനാർഥിയാണ്. രമേഷ് പിഷാരടി രാഷ്ട്രീയ രംഗത്ത് സജീവമായ വ്യക്തി തന്നെയാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തടക്കം സജീവമായിരുന്നു. രമേഷ് പിഷാരടിക്ക് വലിയ സ്വീകാര്യതയാണ് പാലക്കാട്ട് ലഭിക്കുന്നത്. അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോടുള്ള മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് എന്താണ് പ്രതികരണം?
=പിണറായിയുടെ ഉള്ളിലെ യഥാർഥ പിണറായി പുറത്തുവന്നതാണ്. അദ്ദേഹത്തിന്റെ പതിവ് ഏകാധിപത്യ ശൈലിയാണ് അവിടെ കണ്ടത്. സമന്നുത സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരത്തിൽ ക്ഷുഭിതനാകരുത്. പ്രസംഗത്തിനിടയിൽ ചോദിച്ചത് തെറ്റാണെങ്കിൽ പ്രസംഗം കഴിഞ്ഞശേഷം പറയാം എന്നെങ്കിലും പറയാമായിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കടക്ക് പുറത്ത് എന്നു പറയാത്ത മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
?തളിപ്പറമ്പ്, പയ്യന്നൂർ ഉൾപ്പെടെ സിപിഎം വിട്ടുവന്നവരെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ച മണ്ഡലങ്ങളിൽ, അതിന് വിരുദ്ധമായി കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നത് വലിയ തിരിച്ചടിയും നേതൃത്വത്തിന്റെ പരാജയവുമല്ലേ?
=ഇത്തരം മണ്ഡലങ്ങളിൽ കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ ഉണ്ടാകില്ല. അവരുമായി ഇതിനകം സംസാരിച്ചുകഴിഞ്ഞു. പത്രിക പിൻവലിക്കും. സ്ഥാനാർഥി നിർണയ ഘട്ടത്തിൽപോലും മാധ്യമങ്ങൾ എന്തൊക്കെയാണ് പടച്ചുവിട്ടത്. എന്തുണ്ടായി? മലപോലെ വന്നത് എലി പോലെ പോയി.
?കോൺഗ്രസിലെ പ്രമുഖ നേതാവ് കെ. സുധാകരൻ പേരാവൂരിൽ പ്രചാരണത്തിന് വരാതിരുന്നത് എന്തുകൊണ്ടാണ്? താങ്കൾ അദ്ദേഹത്തെ കണ്ടില്ലെന്ന പരാതി ഉണ്ടല്ലോ?
=കെ. സുധാകരൻ എന്റെകൂടി നേതാവാണ്. ഡൽഹിയിൽ നിന്ന് പല തവണ അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ചിട്ടുണ്ട്. കെ. സുധാകരന്റെ ശക്തമായ പിന്തുണ തനിക്കുണ്ട്. അദ്ദേഹത്തെ ഉടൻ കാണും. പേരാവൂരിൽ പ്രചാരണത്തിനും എത്തും. തന്നോട് സുധാകരന് സഹോദരതുല്യമായ സ്നേഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സുധാകരന് സ്ഥാനാർഥിത്വം നിഷേധിച്ചത് സണ്ണി ജോസഫാണെന്ന തരത്തിൽ പേരാവൂരിൽ വ്യാപകമായി ബോഡ് സ്ഥാപിച്ചതിനു പിന്നിൽ സിപിഎമ്മുകാരാണ്.
Kerala
ഇരിട്ടി: നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ പേരാവൂരിൽ സണ്ണി ജോസഫിനും കെ.കെ.ശൈലജയ്ക്കും അപരന്മാർ. രണ്ടു സ്ഥാനാർഥികൾക്കും രണ്ടു വീതം അപരന്മാരാണുള്ളത്.
സണ്ണി ജോസഫിന് അപരന്മാരായി കരിക്കോട്ടക്കരി കൊട്ടുകപ്പാറ സ്വദേശി സണ്ണി ജോസഫ്, എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി എന്നിവരാണ് മത്സര രംഗത്തുള്ളത്.
കണ്ണാടിപ്പറന്പ് സ്വദേശിനി എ.വി. ശൈലജ, ചാവശേരി സ്വദേശിനി സി. ഷൈലജ എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ അപരകൾ. പേരാവൂർ മണ്ഡലത്തിൽ ആകെ 22 പേരാണ് പത്രികകൾ സമർപ്പിച്ചിരിക്കുന്നത്.
National
കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് മുന്നറിയിപ്പുമായി കെ. സുധാകരന് അനുകൂലികളുടെ പോസ്റ്റർ. സണ്ണി ജോസഫിന്റെ ബോര്‍ഡിന് മുകളിലാണ് പോസ്റ്റർ ഒട്ടിച്ചത്.
"നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണി… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്'. കെ.എസ്. ബ്രിഗേഡിന്റെ പേരിലാണ് താക്കീത്.
അതേസമയം, ചൊവ്വാഴ്ച രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ. സുധാകരന് അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന് അനുകൂലികളുടെ പ്രകടനം.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുകൂലിച്ച് പേരാവൂർ മണ്ഡലത്തിൽ ഫ്ലക്സ് ബോർഡുകൾ.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന മണ്ഡലമാണ് പേരാവൂർ. മണ്ഡലത്തിൽ കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിലാണ് കെ.സുധാകരനെ അനുകൂലിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
എട്ടോളം ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. "നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയാണ് ബോർഡുകൾ.
നേരത്തെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും ഇത്തരത്തിൽ ബോർഡുകൾ ഉയർന്നിരുന്നു. കെ. സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ ഈ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: ലോക്സഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ. സുധാകരനെയും അടൂർ പ്രകാശിനെയും കണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഡൽഹിയിലെ സുധാകരന്റെ ഫ്ലാറ്റിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തിയത്.
കണ്ണൂരിൽ താൻ തന്നെ മത്സരിക്കുമെന്ന് കെ. സുധാകരൻ സ്വയം പ്രഖ്യാപിച്ചതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. എം.പിമാർ ആരും തന്നെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എംപിമാർ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പൊതുനിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കണ്ണൂരിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് സുധാകരൻ ആവർത്തിച്ചു. സുധാകരന് മാത്രം ഇളവ് നൽകിയാൽ മറ്റ് എം.പിമാരും ഇതേ ആവശ്യവുമായി എത്തുമെന്ന് നേതൃത്വം ഭയക്കുന്നു.
കണ്ണൂരിൽ സുധാകരന് പകരം അമൃത രാമകൃഷ്ണൻ, ടി.ഒ. മോഹനൻ എന്നിവരുടെ പേരുകൾ പാർട്ടി പരിഗണിക്കുന്നതായി സൂചനയുണ്ട്. ആറ്റിങ്ങലിൽ വീണ്ടും മത്സരിക്കാൻ സന്നദ്ധത അറിയിച്ച അടൂർ പ്രകാശുമായും സണ്ണി ജോസഫ് സംസാരിച്ചു. സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി എംപിമാരുടെ പ്രതിഷേധം തണുപ്പിക്കാനാണ് കെപിസിസി അധ്യക്ഷൻ നേരിട്ടെത്തിയത്.
അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സണ്ണി ജോസഫ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ, പാർട്ടിക്കുള്ളിലെ ഈ ഭിന്നത വരും ദിവസങ്ങളിൽ പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ സീറ്റ് വിഭജനവും കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയവും നിശ്ചയിക്കുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണെന്നും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎൽഎ.
ഇത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമായി കോൺഗ്രസ് കരുതുന്നതാണ്. നേതാക്കൾക്കോ വിവിധ പാർട്ടി ഘടങ്ങൾക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കിൽ അതിന് നേതൃത്വത്തെ സമീപിക്കാവുന്നതാണ്. മറിച്ച് പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർഥികളാകാൻ മുതിരരുതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭാര്യയുമായി ഒത്തുതീർപ്പായി എന്നാണ് ഇപ്പോൾ പറയുന്നത് എന്നാൽ അത്തരത്തിൽ അവസാനിപ്പിക്കേണ്ട വിഷയമല്ല ഇതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഉടൻ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. ഇതാണൊ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ധാർമികതയെന്നും സണ്ണി ജോസഫ് ചോദിച്ചു.
അതേസമയം, കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക് നീങ്ങുകയാണ്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി.
ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ് കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ് വിഷയം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.
വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് തിങ്കളാഴ്ച സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു.
മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ പറഞ്ഞു
Kerala
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന് വി.ജെ.ഷാജി ബിജെപി വേദിയില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ധര്‍മടത്ത് നടന്ന മെഗാ അദാലത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
ഉളിക്കലിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റാണ് ഷാജി. ഗ്യാസ് ഏജൻസിയുടെ അനുമതി റദ്ദ് ചെയ്തത് പുനസ്ഥാപിച്ചു കിട്ടാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത പരിപാടിയിൽ എത്തിയതെന്നാണ് ഷാജിയുടെ പ്രതികരണം.
വേണമെങ്കിൽ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും ഷാജി പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കുനേരെ കൈയേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പ്രതിഷേധക്കാരുടെ കൈ മന്ത്രിയുടെ ശരീരത്തിൽ സ്പർശിക്കുന്നതായി ഒരു കാഴ്ചയും മാധ്യമങ്ങളിലൂടെ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കഴുത്തിൽ കൈ വയ്ക്കുന്നതുമാത്രമാണ് കാണാൻ സാധിച്ചത്. ആ പരിക്ക് എന്താണെന്ന് കാണാൻ സാധിച്ചിട്ടില്ല. സിപിഎം നേതാക്കൻമാർ കരിങ്കൊടി പ്രതിഷേധം തടയാൻ വേണ്ടി ഇങ്ങനെ ഒരു സംഭവം കെട്ടിച്ചമച്ചതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു വൈസ് പ്രസിഡന്റിന്റെ പ്രസ്താവന കണ്ടു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മുഹമ്മദ് ഷമ്മാസ് പറഞ്ഞത്.സംഭവം പോലീസ് അന്വേഷിക്കട്ടെയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൈക്കമാൻഡിന്റെ പച്ചക്കൊടി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് മത്സരിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി അധ്യക്ഷ സ്ഥാനത്ത് പകരം ചുമതലയുടെ ആവശ്യമില്ലെന്ന് എഐസിസി വിലയിരുത്തലുണ്ടായതോടെയാണ് സണ്ണി ജോസഫിന് മത്സര രംഗത്തിറങ്ങാൻ അനുമതി നേടാനായത്.
സണ്ണി ജോസഫ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മറ്റ് സംവിധാനങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഡൽഹിയിലേക്ക് സണ്ണി ജോസഫിനെ വിളിപ്പിച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങുമ്പോൾ കെപിസിസി അധ്യക്ഷ പദവിയിലേക്ക് മറ്റൊരാൾ വരേണ്ടതില്ലെന്നാണ് എഐസിസി നിലപാട്. ഇതിനുപകരമായി വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ആരെയെങ്കിലും താത്കാലികമായി ചുമതലയേല്‍പ്പിക്കും.
വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഷാഫി പറമ്പിലിനാകും ചുമതല. തെരഞ്ഞെടുപ്പിന് ശേഷം മറ്റ് ക്രമീകരണങ്ങൾ ആവശ്യമെങ്കിൽ ആലോചിക്കാനാണ് ഹൈക്കമാൻഡ് നിലപാടെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.
Kerala
ഇരിട്ടി: ആദിവാസികൾക്കും സാധാരണ ജനങ്ങൾക്കും ആശ്രയമാകേണ്ട പദ്ധതികൾ ഒന്നൊന്നായി ഇല്ലാതാക്കാൻ രാജ്യത്ത് ശ്രമം നടക്കുമ്പോൾ അതിനെതിരേ പോരാട്ടം ശക്തമാക്കാനുള്ള ആഹ്വാനവും ബോധവത്കരണവുമായി ആറളം ഫാമിൽ ഗോത്ര പാർലമെന്റ് ചേർന്നു. വനാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും ഉൾപ്പെടെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് പാർലമെന്റ് ആദിവാസികളെ ഓർമിപ്പിച്ചു.
രാജ്യത്ത് പഞ്ചായത്തീരാജ് നിയമം നടപ്പാക്കുന്നതോടൊപ്പം ഈ നിയമം ആദിവാസി മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ജാഗ്രത കാണിച്ചെങ്കിലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതായി ഗോത്ര പാർലമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആദിവാസി കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഡോ. വിക്രാന്ത് ഭൂരിയ എംഎൽഎ പറഞ്ഞു.
ഏകതാപരിഷത്ത് സ്ഥാപകൻ ഡോ. പി.വി. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ഗവേഷണ വിഭാഗം ചെയർമാൻ ജെ.എസ്. അടൂർ, കില മുൻ ഡയറക്ടർ ഡോ. പി.പി. ബാലൻ, ആദിവാസി കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ മൊഹീന്ദർ കൻവർ, എം. ഗീതാനന്ദൻ, ആദിവാസി കോൺഗ്രസ് കേരള കോ-ഓർഡിനേറ്റർ വെങ്കിടേഷ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ , ശ്രീരാമൻ കൊയ്യോൻ , പോൾ മാത്യു, ബി.വി. ബോളൻ, പി.വൈ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Kerala
കണ്ണൂർ: ആഗോള അയ്യപ്പസംഗമത്തിലെ അഴിമതിയില്‍ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും എതിരേ പണാപഹരണത്തിനും കൃത്രിമരേഖ സൃഷ്ടിക്കലിനും വിശ്വാസവഞ്ചനയ്ക്കും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള പോലെ ഗൗരവമേറിയതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടത്തിയ തട്ടിപ്പെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പസംഗമത്തിന് ചെലവായ തുക സംബന്ധിച്ച ഓഡിറ്റ് കണക്കും ദേവസ്വം മന്ത്രിയും ബോര്‍ഡും വാദിക്കുന്ന കണക്കും രണ്ടാണ്. യഥാർഥ കണക്കുമായി ഇതുപൊരുത്തപ്പെടുന്നില്ല. സത്യസന്ധത ഉണ്ടെങ്കില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണം. ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാമെന്ന് മന്ത്രി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു തെറ്റിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
നടക്കാത്ത ഭജന്‍സിന്റെ പേരില്‍ ലക്ഷങ്ങളാണ് തട്ടിയത്. ധൂർത്തിന്റെയും വകമാറ്റി തുക ചെലവാക്കിയതിന്റെയും തെളിവുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് ഒരു ദിവസം താമസിക്കാന്‍ ഒരു ലക്ഷം രൂപയുടെ കട്ടില് എന്നത് ധൂര്‍ത്തിന്റെ തെളിവ്. നേതാക്കളുടെ ഇത്തരം ആഢംബരം സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ മറവില്‍ സിപിഎം നേതാക്കളാണ് ഈ അഴിമതിക്കു നേതൃത്വം നല്‍കിയത്. ഇത് മനസിലാക്കിയിട്ടും സിപിഎം സെക്രട്ടറി മറുപടി പറയാതെ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി.വി. അൻവറിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചതെന്നും പ്രസ്താവന ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
അതേസമയം വർഗീയതയുമായി ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത ആര് പറഞ്ഞാലും അതിനെ എതിർക്കുമെന്നും മതേതര മനസുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും സതീശൻ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസും തനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ സന്തോഷമാണെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മോദി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരളത്തിനായി പുതിയ വികസന പദ്ധതികളോ സംസ്ഥാനത്തിന് സാന്പത്തിക സഹായമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മുൻനിര നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നായിരുന്നു ബിജെപിയുടെ പഖ്യാപനം. എന്നാൽ ബജറ്റിൽ തിരുവനന്തപുരത്തിന് ഒരു ഗുണവുമില്ല. ഏഴ് അതിവേഗ റെയിൽ കോറിഡോർ പ്രഖ്യാപിച്ചിട്ട് കേരളത്തെ ഉൾപ്പെടുത്തിയില്ല.
കേരളത്തിൽ പുതിയ അതിവേഗ ട്രെയിൻ വരുമെന്ന ബിജെപിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി. പിണറായി സർക്കാരും ബിജെപിയും തമ്മിൽ മത്സരിച്ച് അതിവേഗ റെയിൽ പ്രഖ്യാപിച്ച് കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു. ശബരിപാതയ്ക്കും പരിഗണന കിട്ടിയില്ല.
യുപിഎ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച എയിംസ് ഇനിയും കേരളത്തിലെത്തിയില്ല. സംസ്ഥാന സർക്കാർ സ്ഥലം വരെ മാറ്റിയിട്ടിരിക്കുന്നു. ഓരോ ബജറ്റിലും എയിംസിനായി കാത്തിരിക്കുന്നു. കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം പദ്ധതിക്കും കൂടുതൽ സഹായമില്ല.
കേരളത്തിന്റെ അപൂർവവും അമൂല്യവുമായ ധാതുക്കളായ തോറിയം, യുറേനിയം തുടങ്ങിയ കവർന്നെടുക്കാൻ പലരും കാത്തിരിക്കുന്നുണ്ട്. തീരദേശത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. ബജറ്റിനെ തുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയതു തന്നെ ബജറ്റിന്റെ അസ്വീകാര്യത സൂചിപ്പിക്കുന്നുവെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
Kerala
കണ്ണൂർ: രക്തസാക്ഷികളുടെ ഫണ്ട് പോലും അപഹരിക്കുന്ന നേതാക്കന്മാരെ സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ജില്ലയിൽ നടന്ന സാന്പത്തിക ക്രമക്കേടിനെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വെളിപ്പെടുത്തൽ തള്ളിക്കളഞ്ഞ് പ്രസ്താവന ഇറക്കിയിട്ടോ നേരത്തെ ചർച്ച ചെയ്തതെന്നു പറഞ്ഞിട്ടോ കാര്യമില്ല. സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.
ജനങ്ങളിൽനിന്നു പിരിച്ച രക്തസാക്ഷി ഫണ്ടായതിനാലാണ് അന്വേഷണം വേണമെന്നു പറയുന്നത്.
വയനാട് ഫണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടിട്ടില്ല. കെപിസിസി അധ്യക്ഷന്റെ പേരിലാണ് ഫണ്ടുള്ളത്. അതിനു കൃത്യമായ കണക്കുണ്ടെന്നും ഭൂമിയുടെ രേഖയും കെപിസിസി പ്രസിഡന്റിന്റെ പേരിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കൊച്ചി: പ്രതിപക്ഷനേതാവ് പറഞ്ഞ വിസ്മയം ജനങ്ങളുടെ പിന്തുണയാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. യുഡിഎഫിന് പിന്തുണ നല്കുന്ന ജനവിഭാഗം, ശരിതെറ്റിന്റെ രാഷ്ട്രീയം മനസിലാക്കുന്ന ജനങ്ങള്‍, ഭരണമാറ്റം ആഗ്രഹിക്കുന്നവർ തുടങ്ങിയവരെല്ലാം യുഡിഎഫിനൊപ്പം വരും.
വിചാരിച്ചതിനേക്കാള്‍ ജനപിന്തുണയാണ് യുഡിഎഫിനു തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ജനവിശ്വാസത്തിന്റെ കരുത്തില്‍ മുന്നോട്ടുപോകും. മുഖ്യമന്ത്രി പറഞ്ഞ 110 സീറ്റ് ജനങ്ങള്‍ക്കുവേണ്ടിയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്- എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതിനെക്കുറിച്ച് അറിയില്ല. മുന്നണിയുടെ നന്മയ്ക്കായി ആര്‍ക്കും അവരുടേതായ സംഭാവനകള്‍ നൽകാം. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കും.
തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ല. പാലാ, കൊട്ടാരക്കര സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല. താന്‍ മത്സരിക്കുന്ന കാര്യത്തിലടക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ധര്‍മടത്ത് കരുത്തനായ മത്സരാർഥിയുണ്ടാകും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈപിടിച്ച് രാജിവയ്പിക്കാനാകില്ല. അതു വ്യക്തിപരമായ കാര്യമാണ്. അദ്ദേഹം നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ല. രാജിവയ്ക്കുന്നതാണു നല്ലതെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നുവെന്നും സണ്ണി ജോസഫ് കൊച്ചിയില്‍ പറഞ്ഞു.
Kerala
കണ്ണൂർ: പുതിയ നിയമനിര്‍മാണത്തിലൂടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രണ്ടാംഘട്ട സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
മുഴുവന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് 13,14 തീയതികളില്‍ രാജ്ഭവനു മുന്നില്‍ രാപകല്‍ സമരം നടത്തുമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും തൊഴിലുറപ്പ് സംരക്ഷണദിനമായി ആചരിക്കും.
പാർലമെന്റിനകത്തും പുറത്തും നടത്തിയ സമരത്തിനു പുറമെ എഐസിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലും വലിയ സമരങ്ങള്‍ നടത്തി. ഇതിന്റെ തുടര്‍ച്ച യായിട്ടാണ് രണ്ടാംഘട്ട സമരമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. അന്വേഷണ സംഘത്തിനുമേൽ സർക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്യാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലുണ്ടായെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനത്തെ സിപിഎം ബോധപൂർവം തടസപ്പെടുത്തുന്നതായും എംഎൽഎ അഭിപ്രായപ്പെട്ടു.
ജയിലിൽ കഴിയുന്ന പ്രതികൾക്കെതിരെ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാൻ പോലും തയാറല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണമെന്നും കോടതിയുടെ കണ്ടെത്തലുകൾ മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ബാധകമല്ലെന്ന നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പരമരഹസ്യമായി സൂക്ഷിക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകിയത് ആരാണെന്നും സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി സര്‍ക്കാരിന്റെ അഴിമതിക്കും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തിനും എതിരാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ആയുധം താഴെവയ്ക്കാന്‍ സിപിഎം തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നാട്ടില്‍ സിപിഎം പ്രവര്ത്തകന് കൈപ്പത്തി നഷ്ടപ്പെട്ടത് സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്കരിക്കുകയെന്നത് അധികാരത്തിൽ വന്നത് മുതൽ ബിജെപിയുടെ അണ്ടജയാണ്.
പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ. ഗാന്ധി സ്മരണകളെ ബിജെപി എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുനഃനാമകരണം. ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല.
ഈ പദ്ധതിയോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് നൽകണം. അതോടൊപ്പം 100 ദിവസം തൊഴിലുറപ്പ് എന്നത് 150 ദിവസമായി ഉയർത്തി പദ്ധതി മെച്ചപ്പെടുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിത്. ജനങ്ങളുടെ വിധിയെ വിനയത്തോടെ സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും കാണാൻ ഡൽഹിയിൽ എത്തിയതായിരുന്നു സണ്ണി ജോസഫ്.
യുഡിഎഫ് ഈ സർക്കാരിന്റെ എല്ലാ ജനദ്രോഹനങ്ങളെയും തുറന്നുകാണിച്ചു. ശബരിമലയിലേത് ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമായിരുന്നു. കള്ളന്മാർ കപ്പലിൽ തന്നെയായിരുന്നു. പക്ഷെ കപ്പിത്താന്മാർ ഇപ്പോഴും പിടിക്കപ്പെടാൻ ബാക്കിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
വാർഡുകളെ വികൃതമായാണ് സർക്കാർ വെട്ടിമുറിച്ചത്. വോട്ടർപട്ടികയിൽ സിപിഎം ഒരുപാട് അനർഹരെ ചേർത്തെന്നും അദ്ദേഹം വിമർശിച്ചു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്‍ക്കാരില്‍ നിന്നും പെന്‍ഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സണ്ണി ജോസഫിന്റെ ആവശ്യം.
ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിന്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സിപിഎം നേതാക്കള്‍ ജനവിധിയെ മാനിക്കുന്നവരോ, അതില്‍ നിന്ന് പാഠം പഠിക്കുന്നവരോ അല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്നുവെന്നതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരായ വികാരമാണ് ആഞ്ഞടിച്ചത്. യുഡിഎഫ് മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര വലിയ വിജയമുണ്ടാകുമെന്ന് കരുതിയിരുന്നില്ല.
ഭരണ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് വാർഡ് വിഭജനം ഉൾപ്പടെ നടത്തിയിട്ടും ജനം തിരസ്കരിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ. കെ. ശൈലജ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെ കുറിച്ചുള്ള സണ്ണി ജോസഫിന്റെ പ്രസ്താവനയെ ആണ് ശൈലജ വിമർശിച്ചത്.
കെപിസിസി അധ്യക്ഷന്‍ ക്രിമിനലുകളെ പിന്താങ്ങുന്നുവെന്നും മനസാക്ഷിയുള്ള ആര്‍ക്കും അതിന് കഴിയില്ലെന്നും ശൈലജ പറഞ്ഞു. തിജീവിതകള്ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും കോൺഗ്രസുകാർ
പെണ്‍കുട്ടികളുടെ മാനത്തിന് വില കൊടുക്കുന്നില്ലെന്നും ശൈലജ പറഞ്ഞു.
നടിയെ ആക്രമിച്ചവരെ കണ്ടെത്തിയെന്നും ഇനി ആക്രമണത്തിന്റെ മോട്ടീവ് കണ്ടെത്തണമെന്നും ശൈലജ പറഞ്ഞു. കേസ് അവസാനിച്ചിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കവർച്ച കേസിൽ കേരളത്തിലെ ഇടത് സർക്കാർ പ്രവർത്തിക്കുന്നത് കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവ് സുഭാഷ് കബൂറിന്റെ രീതിയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ശബരിമല സ്വർണ കവർച്ചയിൽ പ്രതികളായവർ ജയിലിലായിട്ടും സർക്കാർ സംരക്ഷിക്കുകയാണ്. അവർ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം കൂടുതൽ വികൃതമാകുമെന്നതിനാലാണ് പ്രതികളെ സർക്കാർ സംരക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് കണ്ണൂരിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രയും ഉണ്ടാകുമായിരുന്നില്ല. കൊള്ളയക്കു പിന്നിൽ ഉന്നതരുണ്ടെന്ന് ഹൈക്കോടതി തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
ശബരിമലയിലെ സ്വർണം നാണയമൂല്യത്തെക്കാളും വിശ്വാസമൂല്യമുള്ളതാണ്. വിശ്വാസികളുടെ വിശ്വാസത്തെയാണ് ഇതു സംരക്ഷിക്കാൻ ചുമതലപ്പടുത്തിയവർ തന്നെ കൊള്ളയടിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി യുഡിഎഫിന് അനുകൂലമായിരിക്കും. നിയമസഭയ്ക്കുള്ളിലും പുറത്തും സർക്കാരിനെതിരേ യുഡിഎഫ് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ വിശദീകരിച്ച് 'മറക്കില്ല കേരളം' എന്ന കുറ്റപത്രം പുറത്തിറക്കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്.
ഇതിൽ സമസ്ത മേഖലയിലുമുള്ള സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഇതിൽ വിശദമാക്കുന്നുണ്ട്. ഭൂ നികുതിയിൽ 612 ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ റബറിന് 240 രൂപ താങ്ങുവില നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാലിത് നടപ്പാക്കിയില്ലെന്നു മാത്രമല്ല. ഇക്കാര്യം നവകേരള സദസിൽ മുൻ എംപിയും എംഎൽഎയുമായ തോമസ് ചാഴിക്കാടൻ ചൂണ്ടിക്കാണിച്ചപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തത്.
ശശി തരൂർ കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അദ്ദേഹം യുഡിഎഫിന്റെ പ്രചാരണ രംഗത്ത് സജീവമാണെന്നായിരുന്നു മറുപടി. സവർക്കർ പുരസ്കാരം വാങ്ങാൻ അദ്ദേഹം പോകുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശശി തരൂരിനെ നിലക്കു നിർത്തണമെന്ന് എഐസിസിയോട് ആവശ്യപ്പെട്ടുകൂടെ എന്ന ചോദ്യത്തോട് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എഐസിസിയാണെന്നും കെപിസിസിയോട് അഭിപ്രായം ചോദിച്ചാൽ അറിയിക്കുമെന്നും കെപിസിസിയുടെ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ മുഖത്തു നോക്കി നിങ്ങൾ വർഗീയ സംഘടനയാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് മാധ്യമങ്ങളോടു കടക്ക് പുറത്ത് എന്നും അവരോട് അകത്ത് ഇരിക്ക് എന്നു പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും സണ്ണി ജോസഫിനൊപ്പമുണ്ടായിരുന്നു
Kerala
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശത്തിൽ അതൃപ്തിയുമായി കെപിസിസി.
കോൺഗ്രസ് അതിജീവിതക്കൊപ്പമാണെന്നും സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ല. അടൂര്‍ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ജനങ്ങളെ മറന്ന് കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി ഭരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.
വന്യമൃഗ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
ഇടുക്കി: എഐസിസിയുടെ അനുമതിയോടു കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
എഐസിസിയുടെ അനുമതി തേടിയിരുന്നു നടപടി ക്രമങ്ങളുടെ കാലതാമസമാണ് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ വൈകിയത്. രാഹുൽ എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതാണ് നല്ലത്.
എല്ലാ നേതാക്കന്മാരോടും ആലോചിച്ചു. എല്ലാവരും യോജിച്ച് ഐക്യകണ്ഠേനയായ തീരുമാനമാണ് ഇപ്പോൾ എടുത്തത്. രാഹുലിന്റെ പ്രശ്നം കോൺഗ്രസ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. കോൺഗ്രസ് മാതൃകാപരമായ തീരുമാനങ്ങൾ എല്ലാ സന്ദർഭങ്ങളിലും എടുത്തിട്ടുണ്ട്.
ആക്ഷേപങ്ങൾ മാധ്യങ്ങളിലൂടെ വന്നപ്പോൾ തന്നെ അദ്ദേഹത്തെ യൂത്ത്കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി. കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കി. പരാതി കെപിസിസിക്ക് കിട്ടയപ്പോൾ അത് ഡിജിപിക്ക് കൈമാറി.
ഇക്കാര്യങ്ങളെല്ലാം നേതാക്കന്മാരുമായി ആലോചിച്ചു. കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. അതിന്റെ അടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസ് സിപിഎമ്മിനെ പോലെയല്ല. കളവ് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന, അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ മനസിലാക്കും. രാഹുൽ രാജിവയ്ക്കുന്നതാണ് നല്ലത്. അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്.- കെപിസിസി അധ്യക്ഷൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് പാർട്ടി നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടിക്രമങ്ങളുണ്ട്. രാഹുലിനെതിരേ നേരിട്ട് പരാതി ലഭിച്ചത് ചൊവ്വാഴ്ചയാണ്. അതിൽ വ്യക്തത ഇല്ലായിരുന്നു. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടത് വ്യക്തി ആണ്. രാജി തീരുമാനിക്കേണ്ടത് രാഹുൽ ആണ്. കോണ്‍ഗ്രസിന്റെ മേൽക്കൈ രാഹുൽ വിഷയത്തിൽ ഇല്ലാതായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, സിപിഎം പ്രതികളെ പാർട്ടിയുടെ തണലിൽ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് അങ്ങനെയല്ല ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കേസിലെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു. അവരാണ് കോൺഗ്രസിനെ ഉപദേശിക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ വിമര്‍ശിച്ചു.
Kerala
കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് കടന്നുപോകുമ്പോഴാണ് വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്ക്കലെത്തിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തുടങ്ങിയ വിഷയങ്ങളില്‍ എല്‍ഡിഎഫ് ഉയര്‍ത്തുന്ന ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചുകൊണ്ട്, അടിക്കു തിരിച്ചടി നല്കി, രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് വിശ്രമമില്ലാതെ ഓടിനടക്കുകയാണു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കാലം കാത്തുവച്ച അവസരമെന്ന വിലയിരുത്തലില്‍ ഈ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ഥിയായിരിക്കേയാണ് സണ്ണി ജോസഫ് രാഷ്ട്രീയത്തിൽ സജീവമായിത്തുടങ്ങിയത്. അതേ കോഴിക്കോടിന്റെ മണ്ണിലായിരുന്നു ഇന്നലെ സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. തിരക്കിനിടയിലും അദ്ദേഹം ദീപികയുമായി മനസു തുറക്കാന്‍ സന്നദ്ധനായി.
രാഹുല്‍ മാങ്കൂട്ടം കേസും ശബരിമല സ്വര്‍ണക്കൊള്ളയും. ഇടതു-വലതു മുന്നണികളെ കുരുക്കിലാക്കിയിരിക്കുന്ന വിവാദങ്ങള്‍. ഒരേപോലെ ഗൗരവതരമാണോ ഇവ രണ്ടും?
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കേസിന്റെ കാര്യം പറഞ്ഞ് ശബരിമല സ്വര്‍ണക്കൊള്ളയെ നിസാരവത്കരിക്കാന്‍ കഴിയില്ല. ശബരിമലയിലെ സ്വര്‍ണം കട്ടുകടത്തിയതിലൂടെ ലക്ഷക്കണക്കിനു വിശ്വാസികളുടെ ഹൃദയത്തിലാണു മുറിവേറ്റത്. അത്രത്തോളം ഗൗരവം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കേസിനില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചു. അദ്ദേഹത്തിനെതിരായി എനിക്ക് ഒരു പരാതി പോലും ലഭിക്കും മുമ്പേയാണ് ആ വിഷയം അറിഞ്ഞ് നടപടി സ്വീകരിച്ചത്.
എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കളായ വാസുവിനും പത്മകുമാറിനും എതിരേ നടപടി എടുക്കാന്‍ സിപിഎം തയാറായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അവര്‍ക്കെതിരേ ഗുരുതരമായ കണ്ടെത്തലുകള്‍ ആണുള്ളത്. എന്നിട്ടും കുറ്റവാളികളെ സംരക്ഷിക്കുകയാണു സിപിഎം. പത്മകുമാറിനെയും വാസുവിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാല്‍ അവര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. ഉന്നത സിപിഎം നേതാക്കള്‍ വരെ കുടുങ്ങുമെന്നതിനാലാണ് പാര്‍ട്ടി ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നത്.
രാഹുലിനെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം?
എന്റെ പോക്കറ്റിലാണു രാഹുലിനെ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ഗോവിന്ദന് മാഷ് വന്ന് കണ്ടെത്തട്ടെ. അറിയാമെങ്കില്‍ അദ്ദേഹം സ്ഥലം പറയട്ടെ. ഞാനുംകൂടി പോയി പിടിക്കാം. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. രാഹുലിന്റെ പാലക്കാട്ടെ ഫ്ളാറ്റ് പോലീസ് പരിശോധിച്ചിട്ടുമുണ്ട്. നിയമം അതിന്റെ വഴിക്കു പോകട്ടെ.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഒന്നര മാസം കഴിഞ്ഞിട്ടല്ലേ പത്മകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്? ശബരിമല സ്വര്‍ണക്കൊള്ള, രാഹുല്‍ മാങ്കൂട്ടം വിഷയങ്ങളില്‍ രണ്ടുപാര്‍ട്ടികളും സ്വീകരിച്ച നിലപാട് വ്യത്യസ്തമല്ലേ?
കുറ്റക്കാരെ സംരക്ഷിക്കുന്നതു ഞങ്ങളുടെ നിലപാടല്ല. രാഹുലിനെതിരായ നടപടികളിലൂടെ അത് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണം കട്ട സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി ഇതുവരെ നടപടി സ്വീകരിച്ചോ? ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്.
അറസ്റ്റിലായാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുമോ?
അക്കാര്യം സിനിമാ നടന് മുകേഷ് എംഎല്‍എയുടെ മാതൃകയില്‍ ഞങ്ങള്‍ ആലോചിക്കാം. അത്തരത്തില്‍ രാജിവയ്ക്കുന്നൊരു കീഴവഴക്കമേയില്ല. ആ കട്ടിൽ കണ്ട് സിപിഎം പനിക്കേണ്ട. ധാര്‍മികതയില്‍ ഞങ്ങളും സിപിഎമ്മും രണ്ടു നിലപാടിലാണ്. രാഹുലിനെതിരേയുള്ള ആരോപണങ്ങള്‍ വന്നപ്പോള്‍ത്തന്നെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കി. അദ്ദേഹം പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. അനൗദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടാകാം. ഞങ്ങള്‍ അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. മുകേഷ് എംഎല്‍എ അടക്കം ലൈംഗിക പീഡനക്കേസുകളില്‍പ്പെട്ട നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത സിപിഎമ്മാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ഇരട്ടത്താപ്പു കാട്ടുന്നത്. രാഹുലിന്റെ വിഷയത്തില്‍ ഇതില്‍കൂടുതലൊന്നും പറയാനില്ല.
സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ വേട്ടയാടുന്നതുപോലെ തന്നെയാണോ പിണറായി വിജയനെതിരായ ഇഡി നടപടിയും?
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി നടപടി ഒത്തുകളിയുടെ ഭാഗമാണ്. ഇഡി അയച്ച കാരണംകാണിക്കല്‍ നോട്ടീസ് തമാശയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പു സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടിയാണ് കേന്ദ്രത്തിന്റെ ഒത്തുകളി. അതില്‍ പുതുമയുമില്ല. ഒന്നും സംഭവിക്കുകയുമില്ല. ഈ നോട്ടീസിന്റെ ഗതിയും മല എലിയെ പ്രസവിക്കുന്നതു പോലെയാകും.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്തുനിന്നു പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്? അത് മുഖ്യമന്ത്രിയുടെ മകന് കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ. ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. ശബരിമല സ്വര്‍ണക്കേസില്‍ നിന്നു ജനശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ അടവുനയമായി ഇഡി നടപടിയെ കാണാം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട്?
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫിന് കൂട്ടുകെട്ട് ഉണ്ടെന്ന സിപിഎം ആക്ഷേപം ശരിയല്ല. ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന എം.വി. ഗോവിന്ദന് മാഷിന്റെ വാദം തമാശയാണ്. അവരാണു വ്യക്തമായ കൂട്ടുകെട്ട് മുന്‍പ് ഉണ്ടാക്കിയതെന്നതു പരസ്യമാണ്. വോട്ട് വേണ്ടെന്നു തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന് മാഷ് പറയുന്നത്. അതേ നിലപാടാണ് കോണ്‍ഗ്രസിനുമുള്ളത്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ ?
രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് തികച്ചും അനുകൂലമാണ്. കോഴിക്കോട് കോര്‍പറേഷനടക്കം സിപിഎമ്മിന്റെ കോട്ടകളെല്ലാം കടപുഴകും. കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതു രമേശ് ചെന്നിത്തലയാണ്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമാകും. വിലക്കയറ്റം രൂക്ഷമാണ്. വൈദ്യുതി, കുടിവെളളം, ഭൂനികുതി, കെട്ടിട നികുതി തുടങ്ങി എല്ലാ മേഖലകളിലും നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചു. ഇക്കാര്യം ഉള്‍ക്കൊള്ളിച്ച ലഘുലേഖ വീടുകളില്‍ എത്തിച്ചാണു യുഡിഎഫിന്റെ പ്രചാരണം.
ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടുകളും കാപട്യവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഗുണം ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ് ആണ് ബിജെപി. അവരുടെ തന്ത്രം ഇവിടെ ഫലിക്കില്ല. എന്തുകൊണ്ടും യുഡിഎഫിന് അനുകൂലമാണ് രാഷ്ട്രീയ കാലാവസ്ഥ.
Kerala
കോഴിക്കോട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടിയ്ക്കാൻ സഹായിക്കുമെന്നും ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് ഗോവിന്ദൻ കാണിച്ചു തരട്ടെയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
എംഎൽഎ സ്ഥാനത്തുനിന്നും രാഹുലിന്റെ രാജി ആവശ്യപ്പെടില്ല. അത്തരം കീഴ്വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ എവിടെയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തന്റെ പോക്കറ്റിലുണ്ടെന്നാണ് സണ്ണി ജോസഫ് മറുപടി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോണ്‍ഗ്രസ് സഹായമുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു ദിവസം പോലും ഒളിവിൽ കഴിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ ഒരു വിഭാഗം നല്ലതുപോലെ രാഹുലിന് സംരക്ഷണം നൽകുന്നുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി കേന്ദ്ര -കേരള സര്‍ക്കാരുകള്‍ നടത്തുന്ന ഒത്തുകളിയാണിതെന്നും അതില്‍ പുതുമയുമില്ലെന്നും ഒന്നും സംഭവിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ഈ നോട്ടീസിന്റെയും ഗതിയും മല എലിയെ പ്രസവിക്കുന്നത് പോലെയാകുമെന്നും പരിഹസിച്ചു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്ത് നിന്ന് പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്. അത് മുഖ്യമന്ത്രിയുടെ മകന് കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ.
ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. അതുപോലൊരു അഡ്ജസ്റ്റ്മെന്റ് ആണ് ഇതെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎം കള്ളന്മാര്ക്ക് കാവല്‍ നില്‍ക്കുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ.പത്മകുമാറിനെ തൊടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. അതിനെയെല്ലാം ജനം എതിര്‍ക്കുന്നതിനാല്‍, അവരുടെ കണ്ണില്‍പൊടിയിടാനുള്ള കുതന്ത്രമാണിതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം സ്വർണക്കൊള്ളയും വിലക്കയറ്റവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരേ കൃത്യമായ കുറ്റപത്രം യുഡിഎഫ് സമർപ്പിച്ചിട്ടുണ്ട്. ശബരിമലയിൽ ഉൾപ്പെടെ കവർച്ച നടത്തി. സിപിഎം ഇത് ആദ്യം തള്ളാൻ നോക്കി. പിന്നെ ലഘൂകരിക്കാനായി ശ്രമം. അവസാനം വീഴ്ച സംഭവിച്ചുവെന്നു സമ്മതിച്ചു.
വീഴ്ച ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവയ്ക്കാൻ നോക്കി. എന്നാൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് രൂപവത്കരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ എത്തിയിട്ടുള്ളതു സിപിഎം നേതാക്കളിലാണ്.
സ്വർണക്കവർച്ചയിലെ പ്രധാന സൂത്രധാരന്മാർ സിപിഎമ്മിന്റെ നേതാക്കളാണെന്നു തെളിഞ്ഞുവരികയാണ്. പ്രധാന പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലും പിറകോട്ടു പോയി. കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുന്നതിൽനിന്നു പോലീസിനെ പിന്നോട്ടു വലിച്ചു. പൊതു സ്വത്തുക്കൾ മോഷ്ടിക്കുന്നവരും മോഷണത്തെ ന്യായീകരിക്കുന്നവരുമാണ് സിപിഎം നേതാക്കളെന്നു സ്വർണക്കൊള്ളയിലൂടെ തെളിഞ്ഞു. തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ജനങ്ങൾ അതിനെ കാണും- സണ്ണി ജോസഫ് പറഞ്ഞു.
വിലക്കയറ്റം തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന യുഡിഎഫിന്റെ കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. 2016ൽ 112 രൂപയുള്ള വെളിച്ചെണ്ണക്ക് 2025ൽ 480 രൂപയായി. 239 ശതമാനമാണു വർധിച്ചത്. വൈദ്യുതി ചാർജ് 160 ശതമാനം കൂടി. വെള്ളക്കരം 250 ശതമാനമാണ് എൽഡിഎഫ് സർക്കാർ കൂട്ടിയത്. അരി ഉൾപ്പടെയുള്ള എല്ലാ വസ്തുക്കളുടെയും വില വർധിച്ചു.
ഭൂനികുതി, കെട്ടിടനികുതി, കെട്ടിട നിർമാണ ഫീസ് എല്ലാം കനത്ത രീതിയിൽ വർധിപ്പിച്ചു. ജനങ്ങളുടെ ജീവിതഭാരം എല്ലാ രീതിയിലും ഇരട്ടിയാക്കി. ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും തകർന്നു. രോഗികൾ ചികിത്സ ലഭിക്കാതെ ആത്മഹത്യ ചെയ്യുകയാണ്.
കത്രികയും പഞ്ഞിയും വയറ്റിലിട്ടു തുന്നിക്കെട്ടുന്ന സംഭവങ്ങൾ സാധാരണയായി മാറി. അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് യുവാക്കൾ നേരിടുന്നത്. ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം നടത്തുന്നില്ല. പകരം പിൻവാതിലിലൂടെ രാഷ്ട്രീയ നിയമനങ്ങൾ നടത്തി അത് സ്ഥിരപ്പെടുത്തുകയാണ്. കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. വന്യമൃഗശല്യം തീർക്കാൻ നിയമ നിർമാണം നടത്തി എന്നു പറയുന്പോഴും അതിൽ നടപടി ഉണ്ടായില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിയമഭേദഗതി സൃഷ്ടിച്ച് അത് കേന്ദ്രത്തിലേക്ക് അയയ്ക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. എല്ലാ മേഖലയും തകർന്ന് ജനജീവിതം ദുസഹമാക്കിയ സർക്കാരിനെതിരേയുള്ള വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനമായിരുന്ന പെൻഷൻ പരിഷ്കരണം ഇത്രയും കാലം നടപ്പാക്കാതെ വച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രഖ്യാപിച്ചതു തികഞ്ഞ കാപട്യമണ്. നാലരവർഷം ഭരിച്ച പിണറായി വിജയന് ഇപ്പോഴാണ് പെൻഷൻ പരിഷ്കരണത്തിനു സമയം കിട്ടിയത്. ആത്മാർഥതയോടെയാണ് ഇതെങ്കിൽ മുൻകാല പ്രാബല്യത്തിൽ നടപ്പാക്കുകയാണ് വേണ്ടിയിരുന്നതെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
Kerala
മലപ്പുറം: തൃണമൂൽ കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.വി. അൻവറിനു യുഡിഎഫിൽ അസോസിയറ്റ് അംഗത്വം നൽകുന്നത് പരിഗണനയിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻവർ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് നല്ല കാര്യമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അദ്ദേഹത്തിന്റെ കക്ഷിയെ ഉൾപ്പെടെ കൂടുതൽ കക്ഷികളെ യുഡിഎഫിൽ അസോസിയറ്റ് മെംബർ ആക്കുന്നത് ആലോചിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് അൻവർ യുഡിഎഫിന്റെ ഭാഗമാകാനാണ് സാധ്യത. രാഷ്ട്രീയനേതാവായ അൻവറിനു നേരേ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കെല്ലാം ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നു വേണം കരുതാനെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെക്കൻ ജില്ലകളിൽ മുസ്ലിം ലീഗിനെ അവഗണിച്ചിട്ടില്ല. ലീഗിന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പരിഹരിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുമായി എല്ലാം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതുവരെ തിരിച്ചെടുത്തില്ല. പാർലമെന്ററി പാർട്ടിയിൽനിന്നു പുറത്താക്കിയതാണ്. രാഹുലിനെ നിർജീവമാക്കാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു.
സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു. ബിഎൽഒയുടെ ആത്മഹത്യയിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സിപിഎം ഭീഷണിയും ജോലി സമ്മർദ്ദവുമാണ് മരണ കാരണം.
അനീഷിന്റെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ഗൗരവമായി പഠിക്കണം. ബിജെപിയുടെ ദുരുദ്ദേശം മറ്റൊരു തലത്തിൽ ദുരുദ്ദേശത്തോടെ തന്നെ സിപിഎം നടപ്പാക്കുന്നു. ബിജെപിയിൽ രണ്ട് പേർ ആത്മഹത്യ ചെയ്തു.
സാമ്പത്തികമായ ഗുരുതര ആരോപണം നേതാക്കൾക്കെതിരെ ഉയർന്നു. എംഎസ് കുമാർ അടക്കം ഗൗരവമായ ആരോപണം ഉന്നയിക്കുന്നു. ബിജെപി ആടി ഉലയുകയാണ്. ആ ബിജെപിയുമായി ബന്ധം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബിഎൽഒ അനീഷിന്റെ മരണം അത്യന്തം വേദനാജനകമെന്നാണ് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചത്. സിപിഎം പ്രവർത്തകർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കോൺഗ്രസ് കൂടെ കൂട്ടിയതിന്റെ പേരിലായിരുന്നു ഇത്. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണം. കുറ്റക്കാരെ ഒരു കാരണവശാലും സംരക്ഷിക്കരുത്.
ബിഎൽഒമാരുടെ ഇന്നത്തെ സമരത്തെ കോൺഗ്രസ് പിന്തുണക്കുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് നിലവിലെ നടപടികൾ പ്രായോഗികമല്ല. ഒട്ടും യോജിച്ച സമയത്തല്ല ഇത്തരം നടപടി നടക്കുന്നത്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.